നിങ്ങള്‍ക്കെന്നെ അറിയാമൊ ?. എന്നെ നിങ്ങള്‍                  ഓര്‍ക്കുന്നുണ്ടോ?. എത്രയൊ തവണ നിങ്ങളുടെ   ഹൃദയത്തോട് ഞാന്‍ സല്ലപിച്ചിരിക്കുന്നു. നിങ്ങളുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ എനിക്കു  തോന്നിയിരുന്നത് ഞാന്‍  നിങ്ങള്‍ തന്നെ ആയിരുന്നു എന്നാണ്. അതിന്റെ ഗര്‍വ് എപ്പോഴും  എനിക്കുണ്ടായിരുന്നു. നെഞ്ചു വിരിച്ച് സമൂഹത്തില്‍ നിങ്ങള്‍ നടക്കുമ്പോഴും സമൂഹം എന്റെ പേരു  ചേര്‍ത്ത് നിങ്ങളിലെ വിപ്ലവ വീര്യത്തെ അഭിനന്ദിക്കുമ്പോഴും നിങ്ങളുടെ പടവാളായി മാറിയതില്‍ ഞാന്‍  അഹങ്കരിച്ചിരുന്നു.     ജീവിതത്തിലേക്കു പിച്ച വയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, അവരുടെ കണ്ണുകളില്‍ ഞാന്‍  എന്നും ഒരു അദ്ഭുത വസ്തുവായിരുന്നവല്ലൊ. അവരുടെ കുഞ്ഞു മനസ്സിലെ ചിന്തകള്‍ വെറും  വരകളായും പൊട്ടുകളായും തുണ്ടു പേപ്പറുകളിലും വീടിന്റെ ഭിത്തികളിലും പതിക്കുമ്പോഴും,   നഷ്ടമാകുന്ന എന്റെ ജീവനെയോര്‍ത്ത് ഞാന്‍ തേങ്ങിയിരുന്നില്ല. പകരം വരും കാലത്ത് സമൂഹത്തില്‍  വിപ്ലവം സൃഷ്ടിക്കാന്‍ എന്റെ തലമുറയിലെതന്നെ ഒരുവനെ ആയുധമാക്കി ഇറങ്ങാന്‍ പോകുന്ന  വിപ്ലവകാരികളെ ഞാന്‍ ആ കുട്ടികളില് കണ്ടിരുന്നു.  ജീവന്റെ അവസാന കണ്ണി എന്നില്‍ നിന്നും അറ്റു  പോകുമ്പോഴും ചവറ്റു കുട്ടയില് എന്റെ ഭൌതിക ശരീരം വലിച്ചെറിയുമ്പോഴും എന്റെ   സ്വപ്നവും  അതായിരുന്നു, ‘നല്ലൊരു നാളെ’….